ആഗസ്റ്റ് 2024

ഞായറാഴ്ച

1199 കർക്കിടകം 27

ലക്കം 1 വാല്യം 62

പേജുകള്‍: 1   2  3   4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടി

അമ്മൂമ്മ വന്നപ്പോളഴിച്ചിട്ടു കെട്ടി ....!

 

കുഞ്ഞുണ്ണി മാഷ്.

 

(3)

11

മൊയ് വിരുന്നൊ’രുക്കി തമിഴ് ജനത, സമൂഹസദ്യയില്‍ ലഭിച്ച രണ്ടരലക്ഷത്തോളം രൂപ വയനാടിന്

വീണ്ടുമൊരു മൊയ് വിരുന്നിന് ഡിണ്ടിഗല്‍ കഴിഞ്ഞ ദിവസം വേദിയായി. ഇത്തവണ വയനാട്ടിലെ തങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടിയായിരുന്നു. സാമ്പത്തികമായ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ ജനകീയമായി സാമ്പത്തിക സമാഹരണത്തിനുള്ള ഒരു പരമ്പരാഗത രീതിയാണ് മൊയ് വിരുന്ന്.

തുടർന്ന് വായിക്കുക...

കനത്ത മഴ, മലപ്പുറം കരുവാരക്കുണ്ടിൽ വൻ മലവെള്ളപ്പാച്ചിൽ, പുഴകൾ കരകവിഞ്ഞ് ഒഴുകുന്നു

മലപ്പുറം : മലപ്പുറം കരുവാരക്കുണ്ടിൽ കനത്ത മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ, കല്ലൻ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് വലിയ മലവെള്ളപ്പാച്ചിലുണ്ടാകുന്നത്. മലപ്പുറത്തിന്റെ മലയോര പ്രദേശമായ കരുവാരകുണ്ട് മേഖലയിൽ ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് മണിക്കൂറായി ലഭിക്കുന്നത്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തീവ്രമഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

കൂടുതൽ വായിക്കുക ...

വാർത്തകള്‍ ചുരുക്കത്തിൽ .....

  • വയനാട്ടിലെ ദുരിതബാധിതര്‍ ഒറ്റക്കല്ലെന്നും കേന്ദ്രം കേരളത്തിനൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട്ടിലേത് സാധാരണദുരന്തമല്ലെന്നും ദുരിതബാധിതരെ സഹായിക്കുന്നതിനാണ് പ്രഥമപരിഗണനയെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പണമില്ലാത്തതിന്റെ പേരില്‍ ഒരു പ്രവര്‍ത്തനവും നിലച്ചുപോകില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുമെന്നും പറഞ്ഞ പ്രധാനമന്ത്രി ദുരന്തത്തെ തടയാനാകില്ലെന്നും എന്നാല്‍, ദുരിതബാധിതരുടെ ഭാവി നമ്മുടെ ഉത്തരവാദിത്വമാണെന്നും കൂട്ടിച്ചേര്‍ത്തു. ദുരന്തമേഖലകളും ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷം കളക്ട്രേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
  • വയനാട്ടിലെ ദുരിതബാധിതര്‍ക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. മുമ്പെങ്ങുമില്ലാത്ത വിധം ഈ ദുരന്തം പരിഗണിക്കപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
  • വയനാട് ഉരുള്‍പ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും, പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി. വയനാട്ടില്‍ ദേശീയ ദുരന്തം ഉണ്ടായ സ്ഥലത്തെ തിരച്ചില്‍, കെട്ടിടാവശിഷ്ടം നീക്കല്‍, ക്യാംപുകള്‍ തുടരാനുള്ള സഹായം എന്നിവ നല്‍കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. പുനര്‍നിര്‍മ്മാണം, തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ സഹായം നല്‍കുന്നത് പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഉരുള്‍പ്പൊട്ടലിലുണ്ടായ നാശനഷ്ടങ്ങളില്‍ കൂടുതല്‍ കൃത്യമായ കണക്കുകള്‍ ഉള്‍പെടുത്തി പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം നല്‍കും. തിങ്കളാഴ്ച ഡൗണ്‍സ്ട്രീം കേന്ദ്രീകരിച്ച് പൂര്‍ണ തിരച്ചിലുണ്ടാകുമെന്നും വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ തുടരുന്ന മന്ത്രിസഭാ ഉപസമിതി അറിയിച്ചു.
  • വയനാട് ദുരിതത്തില്‍ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര വീടുകള്‍ തകര്‍ന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയില്‍ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ ഉള്‍പ്പെട്ട മെമ്മോറാണ്ടമാണ് സമര്‍പ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്നലെ കളക്ടേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു. ദുരന്തത്തില്‍പ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി അവലോകനയോഗത്തില്‍ പറഞ്ഞു. വയനാട് സന്ദര്‍ശനത്തിന് ശേഷം ഹെലികോപ്റ്ററില്‍ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ദില്ലിയിലേക്ക് മടങ്ങി. മുന്‍ നിശ്ചയിച്ചതിനേക്കാള്‍ 2 മണിക്കൂറോളം അധികം ദുരന്തമേഖലയില്‍ ചെലവിട്ടതിന് ശേഷമാണ് മോദിയുടെ മടക്കം.
  • വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തഭൂമി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സന്ദര്‍ശനം വെള്ളാര്‍മല സ്‌കൂള്‍ റോഡിലായിരുന്നു. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് ആദ്യം കണ്ടു. ഇതിനുശേഷം വെള്ളാര്‍മല സ്‌കൂളിലെത്തിയ മോദി സ്‌കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ചൂരല്‍മലയിലെ ദുരന്ത മേഖല സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ബെയ്‌ലി പാലത്തിലേക്ക് കയറി. പാലത്തിലൂടെ നടന്ന പ്രധാനമന്ത്രി രക്ഷാദൗത്യത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കൂടാതെ എന്‍ഡിആര്‍എഫ്, എസ്ഒജി ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ദുരന്തത്തിന്റെ വ്യാപ്തിയും നാടിന്റെ വേദനയും നേരിട്ടറിഞ്ഞാണ് പ്രധാനമന്ത്രി ചൂരല്‍മലയില്‍ നിന്ന് മേപ്പാടിയിലേക്ക് പോയത്. മേപ്പാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ പ്രധാനമന്ത്രി ക്യാമ്പിലെ ഒമ്പതുപേരുമായി കൂടിക്കാഴ്ച നടത്തി. ദുരിതാശ്വാസ ക്യാമ്പിലെ സന്ദര്‍ശനത്തിനുശേഷം മേപ്പാടിയിലെ വിംസ് ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. ദുരന്തത്തില്‍ അകപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന നാലുപേരെ പ്രധാനമന്ത്രി കണ്ടു. ആശുപത്രിയിലുള്ള ദുരന്തബാധിതരെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി ആരോഗ്യപ്രവര്‍ത്തകരെയും കണ്ടു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
  • ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശന ശേഷം അതില്‍ പ്രതീക്ഷയുണ്ട്. വ്യക്തമായ മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനമുണ്ടാക്കണം. പുനരധിവാസം ഉറപ്പാക്കണം. ഭാവിയില്‍ ദുരന്തങ്ങളില്‍ ഇത്രയും ജീവന്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പു വരുത്തണമെന്നും വിഡി സതീശന്‍ പറഞ്ഞു.
  • വയനാട് ദുരന്തത്തില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍കൂടി ഇന്നലെ ലഭിച്ചതായി മന്ത്രി കെ. രാജന്‍. ഇതോടെ ദുരന്തത്തില്‍ 427 പേര്‍ മരിച്ചെന്നും ഇനിയും 130 പേരെ കണ്ടെത്താനുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസം എത്രയും പെട്ടെന്ന് സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
  • തെക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ 14 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. അതേസമയം കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
  • സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
  • നടന്‍ മോഹന്‍ലാലിനെതിരായ അധിക്ഷേപവീഡിയോയുടെ പേരില്‍ അറസ്റ്റിലായ യൂട്യൂബര്‍ അജു അലക്സിനെതിരെ കൂടുതല്‍ നടപടി വന്നേക്കും. വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയ മോഹന്‍ ലാലിനെതിരെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി അജു പ്രതികരിച്ചതിന് പിന്നാലെയാണ് പൊലീസും കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിച്ചത്.
  • നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വച്ച വകയില്‍ 2കോടി 46 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. പ്രതിസന്ധികാലത്ത് സര്‍ക്കാര്‍ ധൂര്‍ത്തെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് ചെലവുകളുടെ കണക്ക് ഒരോന്നായി പുറത്ത് വരുന്നത്.
  • ഗതാഗതവകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള തര്‍ക്കത്തിനൊടുവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇരുവരും തമ്മില്‍ തുടങ്ങിയ തര്‍ക്കം ഒന്നിലേറെ തവണ വാക്പോരിലേയ്ക്ക് നീങ്ങിയിരുന്നു. അഭിപ്രായഭിന്നത രൂക്ഷമായതിന് ശേഷം മന്ത്രി വിളിച്ച പലയോഗങ്ങളിലും കമ്മിഷണര്‍ പങ്കെടുത്തിരുന്നില്ല. ഉന്നതരുടെ പോരില്‍ മോട്ടോര്‍വാഹനവകുപ്പ് അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് കമ്മിഷണറെ മാറ്റിയത്.
  • മലയാളി യുവാക്കളെ ലാവോസിലെ ചൈനീസ് കമ്പനിക്ക് വിറ്റ കേസില്‍ പളളുരുത്തി സ്വദേശി ബാദുഷായെ കൊച്ചി തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് കയറ്റി അയക്കുന്നവരെ ലാവോസില്‍ എത്തിയ ശേഷം തട്ടിപ്പ് കേന്ദ്രത്തിലേക്ക് കൈമാറിയിരുന്നത് ബാദുഷയാണ്. നേരത്തെ അറസ്റ്റിലായ പളളുരുത്തി സ്വദേശി അഫ്സര്‍ അഷറഫിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ വിവരങ്ങളാണ് ബാദുഷയുടെ അറസ്റ്റിലേക്ക് നയിച്ചത്. പളളുരുത്തി സ്വദേശികളായ ആറു യുവാക്കളെയാണ് പണം വാങ്ങി ജോലി വാഗ്ദാനം ചെയ്ത് ലാവോസില്‍ എത്തിച്ച് ചൈനീസ് കമ്പനിയ്ക്ക് വിറ്റത്.

  • ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ചിന്റെ പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നു. ഇത്തവണ ആരോപണം സെബി ചെയര്‍പേഴ്‌സണെതിരെ. സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും, ഭര്‍ത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് കണ്ടെത്തല്‍. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നില്‍ ഈ ബന്ധമെന്നും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ട്.
  • മേല്‍ത്തട്ട് സംവരണം പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നടപ്പാക്കില്ലെന്ന കേന്ദ്ര തീരുമാനം വൈകിയെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ്. സര്‍ക്കാരിന് ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭേദഗതി കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാമായിരുന്നുവെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് എന്‍ഡിഎയിലെ ഘടകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി ആവശ്യപ്പെട്ടു.